കവര് പൂക്കുന്ന കുമ്പളങ്ങി

കുമ്പളങ്ങിയിലെ രാത്രികൾക്കെന്ത് വെളിച്ചമാണ്! വേണ്ടാത്തതിനെയൊക്കെ തള്ളുന്ന തീട്ടപ്പറമ്പും അടച്ചുറപ്പില്ലാത്ത, തേച്ചുമിനുക്കാത്ത, കക്കൂസില്ലാത്ത സജിയുടെ വീടും, പല തന്തക്കും തള്ളക്കും പിറന്ന നെപ്പോളിയന്റെ ആൺമക്കളും തോണി തുഴഞ്ഞെത്തുന്ന മൂന്നു പെണ്ണുങ്ങളും ആണത്തത്തിന്റെ പ്രതീകമായ ഷമ്മിയും, കാറ്റും നിലാവും ചീനവലകളും ഓളം തല്ലുന്ന കായൽ പരപ്പുകളും പിന്നെ വെളിച്ചം മങ്ങാത്ത കുമ്പളങ്ങിയും ഒരൊറ്റ ഫ്രെയിമിൽ മായാജാലം തീർക്കുകയാണിതിൽ.

എവിടെ നിന്നൊക്കെയോ വന്ന്, തെരുവ് പട്ടികളെയും പൂച്ചകളെയും തള്ളുന്ന പുറമ്പോക്കിൽ ഒത്തുകൂടുന്ന ഒരു കൂട്ടം മനുഷ്യർ, അവരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു കഥ പറച്ചിലിനപ്പുറം ചില അടയാളപ്പെടുത്തലുകളുമാണ് ഈ സിനിമ. ബന്ധങ്ങളിൽ അനശ്ചിതത്വവും അനാഥത്വവും പേറുന്ന നാല് ആണുങ്ങളെ ചേർത്തുനിർത്തുന്ന തുരുമ്പിച്ച കണ്ണിയാണ് കുമ്പളങ്ങിയിലെ പണിതീരാത്ത ആ കെട്ടിടം. ജനൽവാതിലുകളില്ലാത്ത, നിലാവും കിനാവും ഒഴുകി നടക്കുന്ന അവിടേയ്ക്ക് അമ്മയായും ഭാര്യയായും കാമുകിയായും മൂന്നു പെണ്ണുങ്ങൾ കടന്നു വരുമ്പോൾ അതൊരു വീടായി രൂപാന്തരപ്പെടുന്നു.


നെപ്പോളിയന് മക്കൾ നാലാണ്. സുഹൃത്തിനെ ഓസി ജീവിക്കുന്ന സജിയും ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ബോബിയും വീടിന്റെ ചിറകിൻ കീഴിൽ ഒതുങ്ങി ഇരിക്കാൻ കൊതിക്കുന്ന ബോണിയും ഫ്രാങ്കിയും. സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങളാണ് കുമ്പളങ്ങി സമ്മാനിക്കുന്നത്. അനിയനുമായി കലഹിക്കുന്ന, സുഹൃത്തായ തമിഴന്റെ ചിലവിൽ ജീവിക്കുന്ന, ജനാൽക്കലിരുന്ന് തന്റെ കിളിപോയി എന്ന് പറയുന്ന, ഡോക്ടറിന്റെ നെഞ്ചിൽ പൊട്ടിക്കരയുന്ന, ഒടുവിൽ പുറമ്പോക്കിലെ ആ ജീവിതങ്ങൾക്ക് മൂത്തോനാവുന്ന കുമ്പളങ്ങിയിലെ സജിയായി വിസ്മയിപ്പിക്കുകയാണ് സൗബിൻ ഷാഹിർ. ചായ കുടിക്കാൻ ആരെങ്കിലും ചായക്കട തുടങ്ങുമോ എന്ന ചോദ്യം മുതൽ പ്രണയിച്ചവളെ ചേർത്തുനിർത്തുന്ന കുമ്പളങ്ങിയിലെ അവസാന രാത്രി വരെയുള്ള ബേബിയുടെ ബോബിയെ വളരെ കൃത്യതയോടെ ഷെയിൻ നിഗം വരച്ചിടുന്നു. വീട് ഒരു സങ്കല്പം മാത്രമായി നിലനില്ക്കേ അവിടേക്ക് സുഹൃത്തുക്കളെ കൊണ്ടുവരാൻ മടിക്കുന്ന ഫ്രാങ്കി, സ്കോളർഷിപ്പ് കിട്ടിയതുകയിൽ തീട്ടപ്പറമ്പിൽ കക്കൂസ് പണിയുന്ന, ചോറും മീൻകൂട്ടാനും വെച്ച് സഹോദരങ്ങളെ കാത്തിരിക്കുന്ന, അമ്മയുടെ തണലിൽ ജീവിക്കാൻ കൊതിക്കുന്ന കുഞ്ഞനുജനായി മാത്യു തോമസും അനുജനു വേണ്ടി ചേട്ടനെ തല്ലുന്ന, ബാറിൽ ഇരുന്ന് ഒരു നോട്ടംകൊണ്ട് ശബ്ദമുയർത്തുന്ന ബോണിയായി ശ്രീനാഥ് ഭാസിയും പകർന്നാടുകയാണിതിൽ.

അടച്ചുറപ്പുള്ള, കെട്ടുറപ്പുള്ള ബന്ധങ്ങളുള്ള, തന്റേടമുള്ള പെണ്ണുങ്ങൾ മാത്രമുള്ള വീടിന്റെ കഥകൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്. തോണി തുഴഞ്ഞെത്തുന്ന പെണ്ണുങ്ങളെപ്പോലെ, മുടിയും മീശയും വെട്ടിയൊതുക്കി ബുള്ളറ്റിൽ വരുന്ന ആൺ കഥാപാത്രം കുമ്പളങ്ങിയിലെ ദിനരാത്രങ്ങളെ സംഘർഷഭരിതമാകുന്നു. സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് കൽപ്പിച്ചിരിക്കുന്ന അതിരുകളെ ഭേദിക്കുക മാത്രമല്ല മറിച്ച് ടിപ്പിക്കൽ മലയാളി എന്ന സങ്കൽപ്പത്തെ തച്ചുടച്ച് പുതിയ മാനറിസങ്ങൾ അവതരിപ്പിക്കുകയും കൂടിയാണ് ശ്യാം പുഷ്കരൻ എന്ന എഴുത്തുകാരൻ ഇതിൽ ചെയ്യുന്നത്. "ഷമ്മി- ദി ഹീറോ, ദി കംപ്ലീറ്റ് മാൻ"- മലയാളിയുടെയുടെ ആണധികാര ബോധങ്ങൾക്ക് കിട്ടിയ ഒരു കൊട്ട്. താനെന്ന ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്നവരായി വീട്ടിലെ പെണ്ണുങ്ങളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്ന കഥാപാത്രത്തെ സൈക്കോയായി
കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ആ വ്യാഖ്യാനത്തിൽ മങ്ങിപ്പോകുന്നത് സിനിമ മുന്നോട്ടുവയ്ക്കുന്ന തുറന്നുകാട്ടലുകളാണ്. വേലിക്കെട്ടിനുള്ളിൽനിന്ന് തികട്ടിവരുന്ന സദാചാര വാദവും കുലപുരുഷ സങ്കല്പവും അതിലുപരി ആൺ എന്ന ബോധവുമാണ് 'ഷമ്മി ഹീറോയാടാ' എന്ന ഡയലോഗിലേക്കെത്തിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഷമ്മിയിലേക്കുള്ള പകർന്നാട്ടം വ്രണങ്ങൾ കുത്തിയിളക്കുന്നത് പോലെ മനസ്സിനെ അസ്വസ്ഥമാക്കുന്നു.
ബേബി മോളുടെ പ്രണയവും അവൾ ചാർത്തുന്ന നിറങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ‘ഏത് ടൈപ്പ് ഏട്ടൻ ആണേലും മര്യാദക്ക് പെരുമാറണം എന്ന സിമിയുടെ ഡയലോഗ് കുമ്പളങ്ങിയുടെ യുടെ പൊളിറ്റിക്സ് വ്യക്തമാക്കുന്നു. വൈവാഹികേതരബന്ധങ്ങൾ അശ്ലിലച്ചുവയോടെ കാണുന്ന കണ്ണുകൾക്ക് കനത്ത പ്രഹരങ്ങളായാണ് ഓരോ ബന്ധങ്ങളും ഇതിൽ വരച്ചിട്ടിരിക്കുന്നത്.


അസാധ്യ വിഷ്വൽസുകളാൽ ഇന്ദ്രജാലം തീർക്കുകയാണ് കുമ്പളങ്ങി. സംഗീതം ഇതിൽ പെയ്തിറങ്ങുകയാണ്. മനുഷ്യനെ മാത്രമല്ല കാറ്റിനെയും നിലാവിനെയും കായലോളങ്ങളെയും ചെരാതുകൾ തെളിച്ച വഴിയിലൂടെ മാലാഖയെയുമേറിവരുന്ന തോണിയെയും വരെ കഥാപാത്രങ്ങളാക്കി മാറ്റുന്ന മധു സി നാരായണൻ എന്ന ഡയറക്ടറുടെ ബ്രില്ല്യൻസ് ഇനിയും ഇടങ്ങൾ സൃഷ്ടിച്ചിട്ടേയിരിക്കും. കവര് പൂത്തിറങ്ങിയ കായൽപ്പരപ്പുകൾ പോലെ കുമ്പളങ്ങിയും അതിലെ മനുഷ്യരും ഉള്ളിൽ വെളിച്ചം വിതറിയിട്ടേയിരിക്കും...

Comments

Post a Comment

Popular posts from this blog

കർണ്ണന്റെ രാഷ്ട്രീയം

അന്ത്യതർപ്പണം